മട്ടാഞ്ചേരിയിലെ ചരിത്ര സ്മാരകമായിരുന്ന കടവുംഭാഗം ജൂതപ്പള്ളി തകർന്നു വീണു. കൊടുങ്ങല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് കുടിയേറിയ ജൂതന്മാർ നിർമ്മിച്ച ഇത്, കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളിയാണ്. ഏതാണ്ട് 400 വർഷമാണ് ഇതിന്റെ പഴക്കം.
ആരാലും ശ്രദ്ധിക്കപ്പെടാതെ നാശത്തിന്റെ വക്കിലായിരുന്നു പള്ളി. ഉള്ളിലെ ഗോവണിയും, അലങ്കാരങ്ങളും ജൂതവംശജനായ ഫ്റെഡും അദ്ദേഹത്തിന്റെ ഭാര്യ ഡെല്ലയും കൂടി ജറുസലേമിലേക്ക് മുൻപേ കൊണ്ടുപോയിരുന്നു. പിന്നെ ശേഷിച്ചിരുന്നത് കെട്ടിടം മാത്രമാണ്. കൊച്ചിയിലെ ഏജൻസിയുടെ കയ്യിലായിരുന്ന പള്ളി കച്ചവക്കാർക്ക് സാധനങ്ങൾ വയ്ക്കുന്ന ഇടമായി മാറിയിരുന്നു. സർക്കാർ സംരക്ഷിക്കാൻ അനുവദിച്ച ഒരു കോടിയും നടപടിയാകാതെ നിന്നു. പ്രതാപകാലത്തിന്റെ ഒരു പ്രൗഢി കൂടി ഓർമയായി.