വിപ്ലവകരമായി മാറ്റവുമായി ഒരു ഹെഡ്സെറ്റ് ലണ്ടനിൽ പ്രദർശിപ്പിച്ചു. കേൾവിക്കുറവുകൾ ള്ളവർക്കുപോലും അവാച്യമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇൻമെഗ്രോ ഹെഡ്സെറ്റിൽ വായുവിലൂടെയല്ല, വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്! നിലവിലെ സാങ്കേതിക വിദ്യയെ തന്നെ അപ്പാടെ പരിഷ്കരിക്കുന്ന രൂപകൽപനയായി വേണമെങ്കിൽ ഇതിനെ കണക്കാക്കാം. ലണ്ടൻ റോയൽ കോളേജ് ഓഫ് ആർട്ടിലെ പ്രൊഡക്റ്റ് ഡിസൈൻ ബിരുദ വിദ്യാർത്ഥി റോകോ ജിയോവന്നോണിയാണ് ഈ ഹെഡ്സെറ്റ് രൂപകൽപനയുടെ പിന്നിൽ.
ദ്രാവകമാണ് ഈ ഹെഡ്സെറ്റിൽ ശബ്ദം കടത്തിവിടുന്നത്. തലയോട്ടിയിലെ അസ്ഥികളിലൂടെ ശബ്ദത്തെ വൈബ്രേഷനുകളായി നേരിട്ട് ചെവിയിലെ കോക്ലിയയിലേക്ക് എത്തിക്കുന്ന വിദ്യയാണ് ഈ ഹെഡ്സെറ്റിൽ! ഹെഡ്സെറ്റിലെ സ്പീക്കറുകൾ ഒരു ദ്രാവകത്തിൽ മുങ്ങിക്കിടക്കും വിധമായരിക്കും കാണപ്പെടുക. സോഫ്റ്റ് സിലിക്കണിൽ നിർമിച്ച ഈ കവച്ചമാകും മനുഷ്യന്റെ ചർമത്തോട് ചേർന്ന് നിൽക്കുക. മനുഷ്യ ചർമ്മത്തിൽ ഇത് സ്പർശിക്കുമ്പോൾ സ്പീക്കറിൽ നിന്നുള്ള പ്രകമ്പനം നേരിട്ട് ശരീരത്തിലേക്ക് കടക്കുന്നു.
വിപണിയിൽ ഇപ്പോൾ തന്നെ അസ്ഥിചാലക ഹെഡ്ഫോണുകൾ ലഭ്യമാണ്. പുറത്തുനിന്നുള്ള ശബ്ദത്തിൽ ഒന്നും നഷ്ടപ്പെടാതെ തന്നെ പാട്ട് കേട്ടുകൊണ്ട് സൈക്കിളോടിക്കാനും, ഫിറ്റ്നസ്സ് പ്രവൃത്തികൾക്കും ഈ ഹെഡ്സെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ സാധാരണ ഹെഡ്സെറ്റുകളെ പോലുള്ള ഗുണമേന്മയുള്ള ശബ്ദം നൽകുന്നതിൽ ഈ ഹെഡ്സെറ്റുകൾക്ക് പരിമിതിയുണ്ട്.
ജീവിതനിലവാരം ഉയർത്താൻ കഴിയുന്ന നൂതനവും, സമഗ്രവുമായ ശബ്ദ അനുഭവങ്ങൾ നൽകിക്കൊണ്ട് അസ്ഥിചാലകത്തിന്റെ ഇതുവരെ കണ്ടെത്താത്ത, അല്ലെങ്കിൽ ഉപയോഗപ്പെടുത്താത്ത സാധ്യതകൾ പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്ന് റോക്കോ പറഞ്ഞു.
ഈ ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ട് കേൾക്കുമ്പോൾ നിങ്ങൾ ആ പാട്ടിനകത്താണെന്ന് തോന്നുമെന്നാണ് ഈ ഹെഡ്സെറ്റ് പരീക്ഷിക്കുമ്പോഴെടുത്ത വീഡിയോയിൽ ഒരാൾ പറയുന്നത്. അതേസമയം കോക്ലിയർ ഇംപ്ലാന്റുള്ള ബധിരനായ ഒരാൾ ഈ ഹെഡ്സെറ്റ് പരീക്ഷിച്ച് പറഞ്ഞത് ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശ്രവണ അനുഭവമായിരുന്നു ഇതെന്നാണ്.
എന്തായാലും വിപ്ലവകരമായ മാറ്റത്തിന് ഇത് തുടക്കമേകും എന്ന് പ്രതീക്ഷിക്കാം.
Image Courtesy: roccogiovannoni.com…