2050 ആവുമ്പോഴേക്കും കേരളത്തിലെ പല ഇടങ്ങളും വെള്ളത്തിനടിയിലായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൈമാറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയര്‍ന്ന് 2050 ആവുമ്പോഴേക്കും ലോകത്തിലെ പലഭാഗങ്ങളും കടലെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നത്.
ഉപഗ്രഹങ്ങൾ നൽകുന്ന വിവരവും, ആഗോള താപനം, വൻതോതിലുള്ള കാലാവസ്ഥാ വ്യതിയാനം എന്നിവ പഠിച്ച ശേഷമാണ് റിപ്പോർട്ട് നിർമ്മിച്ചിട്ടുള്ളത്. ഈ പ്രളയ ഭൂപടത്തില്‍ ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലയിലെ അനവധി പ്രദേശങ്ങളില്‍ സമുദ്രജലം കയറാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
ഈ നിലയിൽ സമുദ്രനിരപ്പ് ഉയരുന്നത് തുടർന്നാൽ 2050 ആവുമ്പോൾ ഇന്ത്യയില്‍ മാത്രം 3.6 കോടി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥ സംജാതമാകുമെന്നാണ് പഠനം പറയുന്നത്. കടലിനോട് ചേർന്നുള്ള മുംബൈ, കൊല്‍ക്കത്ത നഗരങ്ങളുടെ ഭാഗങ്ങളും കടലിനടിയലാകുമെന്ന് പഠനത്തിലുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളുടെയും ബംഗ്ലാദേശിന്റെയും തീരപ്രദേശങ്ങൾക്കും ഭീഷണിയുണ്ട്.