കഴിഞ്ഞ തവണ ദർശനം നടത്താൻ കഴിഞ്ഞില്ല എങ്കിലും ഇത്തവണ ശബരിമല ചവിട്ടുമെന്ന് മനിതി സംഘടന. കഴിഞ്ഞ വർഷം പോലീസിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭിക്കാത്തതിനാൽ സർക്കാരിലുള്ള വിശ്വാസം കുറഞ്ഞുവെന്നും മനിതിയുടെ കോർഡിനേറ്റർ ശെൽവി. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശെൽവിയുടെ വെളിപ്പെടുത്തൽ.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മണ്ഡലകാലത്ത് ഏഴ് വനിതാ ഭക്തരുമായി മല ചവിട്ടാൻ എത്തിയ സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. അനിശ്ചിതാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകളോളം പമ്പയില്‍ കഴിഞ്ഞ ശേഷമാണ് സംഘം തിരിച്ചു പോയത്. എന്നാൽ ഇത്തവണ മൂന്നു പേരുമായാണ് ശബരിമല ചവിട്ടണമെന്ന ആവശ്യവുമായി ഇവർ സമീപിച്ചിട്ടുള്ളത്.
പുറപ്പെടുന്ന ചെന്നൈ മുതല്‍ കേരള പോലീസ് ഇവർക്ക് സുരക്ഷ ഒരുക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള സംഘത്തോടൊപ്പം ഒരുമിച്ച് മലചവിട്ടാനായിരുന്നു ഇവരുടെ കഴിഞ്ഞ വർഷത്തെ പദ്ധതി. എന്നാല്‍ അത് നടന്നില്ല. ഇത്തവണ പ്രതിഷേധം കനക്കില്ലെന്ന പ്രതീക്ഷയിലാണ് മനിതി സംഘം.