കാമുകനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കാമുകിയും മാതാപിതാക്കളും അറസ്റ്റിലായി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മണ്ണിട്ട് മൂടിയ രീതിയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജ് എന്നയാളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം മുതല്‍ പങ്കജിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതക ചുരുളഴിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പങ്കജിന്റെ കാമുകി അങ്കിത, അച്ഛന്‍ ഹരിയോം, അമ്മ സുലേഖ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ട്യൂഷന്‍ എടുത്തുകൊടുത്തിരുന്നത് വഴിയാണ് അങ്കിതയുമായി യുവാവ് അടുപ്പത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി പങ്കജ് അങ്കിതയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ ബന്ധം അറിഞ്ഞ മാതാപിതാക്കള്‍ എതിര്‍ത്തു. കൂടാതെ പങ്കജിന് വേറെ കാമുകി ഉണ്ടെന്നുള്ള സംശയം കൂടി ആയപ്പോൾ അങ്കിതയും, മാതാപിതാക്കളും ചേർന്ന് യുവാവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് പങ്കജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും, കുളിമുറിയില്‍ ഒളിച്ചിരുന്ന മാതാപിതാക്കളും കാമുകിയും പങ്കജിനെ പിടികൂടി കെട്ടിയിട്ട ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം താഴത്തെ നിലയിൽ കുഴിച്ചിടുകയുമായിരുന്നു.