സംസ്ഥാനത്തെ വസ്ത്രശാലകളിലെ ഇരിക്കാനുള്ള അവകാശത്തിനുള്ള നിയമത്തിന്റെ പിന്തുണ ലഭിച്ച് ലഭിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല. ഇരിപ്പിടം ഉണ്ടെങ്കിലും ഒന്ന് ഇരിക്കാനാകാതെ തൊഴിലാലികളുടെ ദുരിതം ഇപ്പോഴും തുടരുന്നു.
അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ കേരള, വീണ്ടും സമരത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി റീജണൽ ജോയന്റ് ലേബർ കമ്മിഷണറെയും ജില്ലാ ലേബർ ഓഫീസറേയും യൂണിയൻ കണ്ടു.
2018 ജൂലൈ ഒന്നിലെ നിയമഭേദഗതിക്ക് ശേഷം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വന്ന നിയമം ഇപ്പോഴും ആരും അനുസരിക്കുന്നില്ലെന്ന് കാണിച്ചാണ് സമരം. എല്ലായിടത്തും ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന കർശന നിർദേശം കാറ്റിൽ പറത്തുക മാത്രമല്ല, കൃത്യമായ ശമ്പളവും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സമരം.
ജോയന്റ് ലേബർ കമ്മിഷണർ കെ.എം. സുനിലിനോട് പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായി അടുത്ത ദിവസം മുതൽ പരിശോധന നടത്താമെന്ന ഉറപ്പിലാണ് തൊഴിലാളികൾ പിരിഞ്ഞത്. നിയമം വന്നശേഷം കടകളിൽ പരിശോധന നടത്തി ഇരിക്കാനുള്ള സൗകര്യം ഉറപ്പാക്കിയിരുന്നുവെന്നും അടുത്ത ദിവസം മുതൽ സ്ക്വാഡുകളായി പരിശോധന നടത്തുമെന്നും ജില്ലാ ലേബർ ഓഫീസർ വി.പി.രാജൻ പറഞ്ഞു.