കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമ്മാരിൽ, ഐ.എം.എ പൊൻസി അഴിമതിയിൽ അന്വേഷണം നേരിടുന്ന റോഷൻ ബെയ്ഗ് ഒഴിക്കയുള്ളവർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്-ജെ.ഡി.എസ് പാർട്ടിയിൽ പെട്ടവരാണ് ഇവർ. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക് നിയമപരമായ തടസ്സം ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇവരുടെ ഈ മാറ്റം.
കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ, ദേശീയ സെക്രട്ടറി മുരളീധർ റാവു എന്നിവർ ചേർന്ന് വിമത എം.എൽ.എമാർക്ക് ബിജെപി അംഗത്വം വിതരണം ചെയ്തു. ഡിസംബർ അഞ്ചാം തിയ്യതി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇവർ ബി.ജെ.പി സ്ഥാനാർഥികളായി മത്സരിക്കും.
ഭരണ പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലമാണ് കോൺഗ്രസ്-ജെഡിഎസ് വിമതരായ 17 അംഗങ്ങളെ അന്നത്തെ സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയത്. ഇതിനെതിരെ എംഎൽഎമ്മാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ഇതിലെ ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാൻ ആയില്ലെങ്കിൽ കർണ്ണാടകയിലെ ബിജെപി സർക്കാരിന്റെ ഭാവി പ്രതിസന്ധിയിലാവും.