ശബരിമല വിഷയത്തിലെ ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട സ്ഥിതിക്ക്, 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം നൽകിയത്.
ശബരിമലയുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തിൽ വിശദമായ ചർച്ചകൾക്കായി അഡ്വക്കേറ്റ് ജനറൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എൻ.കെ. ജയകുമാർ അടക്കമുള്ളവർ ഈ ചർച്ചയിൽ സാന്നിഹിതരാകും.പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടതിനാൽ പഴയ വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന് വരുന്നില്ല എന്ന നിയമോപദേശമാണ് സർക്കാരിന് മുന്നിൽ ഇപ്പോഴുള്ളത്. എന്നിരുന്നാലും സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരോ അല്ലെങ്കിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നോ ഉപദേശം തേടാനും സർക്കാർ തയ്യാറായേക്കും. വിധിയിൽ ആശയക്കുഴപ്പം ഉണ്ടെങ്കിൽ കൂടി വ്യക്തത വേണമെന്നുള്ള ആവശ്യവുമായി തിടുക്കപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തുനിഞ്ഞേക്കില്ല.മനിതി സംഘവും, തൃപ്തി ദേശായി ഉൾപ്പടെയുള്ള ആക്റ്റിവിസ്റ്റുകളും മാള ചവിട്ടുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് നിയമപരമായ പിൻബലത്തിന് വേണ്ടി വിദഗ്ധ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചത്.