അച്ഛന്റെ കൂടെ ശബരിമല ദർശനത്തിനായി എത്തിയ പന്ത്രണ്ട് വയസ്സുകാരിയെ പോലീസ് തടഞ്ഞു. തമിഴ്നാട്ടിലെ ബേലൂരിൽ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെൺകുട്ടി ഉണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച ശേഷം പെൺകുട്ടിയെ തടഞ്ഞുവെക്കുകയും, പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
പത്ത് വയസ്സിന് മുകളിലേക്കും, അമ്പത് വയസ്സിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റി വിടേണ്ടതില്ലെന്ന നർദ്ദേശത്തെ തുടർന്നാണ് പോലീസ് നടപടി. കർശന പരിശോധനകൾക്ക് ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയിൽ അവ്യക്ത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്.
ആചാരലംഘനം നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് സംഘപരിവാർ സംഘടനകളും അറിയിച്ചിരുന്നു എങ്കിലും പോലീസ് തന്നെ പരിശോധന നടത്തി തിരിച്ചയക്കുന്നതിനാൽ ഇത്തവണ പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല. ആന്ധ്രപ്രദേശിൽ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ് പമ്പയിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചിരുന്നു.