വിശാഖപട്ടണത്ത് അന്തർദേശീയ കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിനുള്ള അനുമതി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാ സർക്കാർ റദ്ദാക്കിയത്തിന് പിന്നാലെ
ആന്ധ്രാപ്രദേശിൽ ഇനി മേലിൽ നിക്ഷേപങ്ങളൊന്നും നടത്തില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.മുൻ ടിഡിപി സർക്കാരുമായി സുതാര്യമായ രീതിയിലായിരുന്നു ഇടപാടുകൾ നടന്നതെന്നും എന്നാൽ പുതിയ സർക്കാർ അനുമതി റദ്ദാക്കുകയായിരുന്നു എന്നാണ് ലുലു ഗ്രൂപ്പ് പറയുന്നത്. ടിഡിപി സർക്കാരാണ് ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് കൺവെൻഷൻ സെന്റർ ആരംഭിക്കുന്നതിന് ഭൂമി അനുവദിച്ചത്. കൺവെൻഷൻ സെന്ററിനൊപ്പം ഷോപ്പിങ് മാൾ, ഫൈവ് സ്റ്റാർ ഹോട്ടൽ എന്നിവയെല്ലാം അടങ്ങിയ 2200 കോടിയുടെ പദ്ധതിയായിരുന്നു ലുലു ഗ്രൂപ്പ് തുടങ്ങാൻ ഉദ്ദേശിച്ചത്. ഇതിന്റെ തറക്കല്ലിടുന്ന ചടങ്ങും ലുലു പൂർത്തിയാക്കിയിരുന്നു.കൺവെർഷൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി അന്തർദേശീയ നിലവാരത്തിലുള്ള കൺസൾട്ടന്റുമാരെയും, ആർക്കിടെക്റ്റുകളെയും ചുമതലപ്പെടുത്തിയിരുന്നു എന്നും ഇതിനെല്ലാമായി ഒരുപാട് തുക ചിലവായെന്നും ഇതിനെല്ലാം ശേഷമാണ് പദ്ധതിക്കുള്ള അനുമതി റദ്ദാക്കിക്കൊണ്ട് സർക്കാരിന്റെ തീരുമാനം ഉണ്ടായതെന്ന് കമ്പനിയുടെ ഡയറക്ടർ ആനന്ദ് റാം പറഞ്ഞു.ഇനി മുതൽ ആന്ധ്രയിൽ പുതിയ പദ്ധതികളിലൊന്നും പണം മുടക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. എന്നാൽ ഉത്തർപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുമെന്നും കമ്പനി വ്യക്തമാക്കി.