ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് സാക്ഷികളുടെ മൊഴിയെടുക്കൽ ആരംഭിച്ചു. ‘ഒടിയൻ’ എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാ ആളുകളേയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ നീക്കം.
സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ കയർത്തു സംസാരിക്കുകയും, മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി. സെറ്റിൽ കേക്ക് മുറിക്കുമ്പോൾ സന്നിഹിതരായിരുന്ന എല്ലാവരിൽനിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
നിർമാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ സജി സി.ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റർ, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരിൽ നിന്നെല്ലാം മൊഴിയെടുത്തു കഴിഞ്ഞു. കൂടുതൽ ആളുകളിൽ നിന്ന് മൊഴിയും തെളിവും ശേഖരിച്ച ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് കടക്കുകയെന്ന് അന്വേഷണസംഘം പറഞ്ഞു.