ശബരിമലയിൽ ആദ്യ ദിനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.28 കോടി അധിക വയുമാനം. 3.32 കോടിയാണ് ആദ്യ ദിവസം രേഖപ്പെടുത്തത്തിയ വരുമാനം. അപ്പം, അരവണ, നടവരവ്, കടകളിൽ നിന്നുള്ളത് എന്നിവയിലെല്ലാം വർദ്ധനവ് രേഖപ്പെടുത്തിയതായി പുതിയ ദേവസ്വം പ്രസിഡന്റ് എൻ.വാസു പറഞ്ഞു.
2017 വർഷത്തിന് സമാനമായ വരുമാനമാണ് ഇത്തവണ ആദ്യദിവസം മുതൽ ലഭ്യമാകുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ക്രമസമാധാന പ്രശ്നങ്ങൾ കാരണം വൻതോതിൽ വരുമാനനഷ്ടമായിരുന്നു ദേവസ്വം ബോർഡിന്. കാണിക്ക ഇടരുതെന്ന പ്രചാരണങ്ങളും വിനയായി. ഇത്തവണ സർക്കാർ അധികമായി 100 കോടി ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നതിനായി ബോർഡിന് അനുവദിച്ചിരുന്നു.
സമാധാനത്തോടെ സംഘർഷരഹിതമായി ഭക്തർക്ക് ദർശനത്തിന് അവസരമൊരുങ്ങുന്നത് വരും ദിനങ്ങളിലും ഭക്തരുടെ വലിയ തോതിലുള്ള വരവിന് കാരണമാകുമെന്ന് തന്നെയാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.