പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ ഇറങ്ങിയ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം. നിലവിലെ പാലം പൊളിച്ചുപണിയുന്നതിന് മുന്നേ ഭാരപരിശോധന മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ പരിശോധനയുടെ മുഴുവൻ ചിലവുകളും പാലം കോണ്ട്രാക്റ്റ് എടുത്ത് നിർമ്മിച്ച ആർ.ഡി.എസ് കമ്പനി വഹിക്കണമെന്നും, പരിശോധനയുടെ ചുമതല ഏത് കമ്പനിക്ക് നൽകണമെന്നുള്ള തീരുമാനം സർക്കാരിന് കൈകൊള്ളാമെന്നും കോടതി വ്യക്തമാക്കി.
ബലമില്ലെന്ന് ബോധ്യപ്പെട്ടത്തിനെ തുടർന്ന് സർക്കാർ പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച അഞ്ച് ഹർജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. എന്നാൽ വിദഗ്ധ സംഘത്തിന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും, ഭാരപരിശോധന നടത്താനാവാത്ത വിധം പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു എന്നുമാണ് കോടതിയിൽ സർക്കാർ വിശദീകരിച്ചത്.