ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ കോടതിയെ സമീപിച്ചു. വെല്ലൂർ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി ശ്രീഹരനും, ഭർത്താവ് മുരുകനും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. രാജ്യത്ത് ഏറ്റവും അധികകാലമായി തടവിൽ കഴിയുന്ന വനിതയാണ് നളിനി.
ദീർഘകാലമായി തടവിൽ കഴിയുന്ന ഇരുവരും അനുഭവിക്കുന്ന കടുത്ത സമ്മർദ്ദം മൂലമാണ് ഈ തീരുമാനം എടുത്തതെന്ന് നളിനിയുടെ അഭിഭാഷകൻ പുകഴേന്തി പറഞ്ഞു. ജയിൽ മോചിതരാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഇരുവരുടെയും പ്രതീക്ഷകൾ അസ്തമിച്ചു എന്നും അതുകൊണ്ടാണ് ദയാവധം എന്ന ആവശ്യമുന്നയിച്ചത് എന്നുമാണ് റിപ്പോർട്ടുകൾ. ജയിലധികൃതരുടെ ഭർത്താവ് മുരുകനോടുള്ള പെരുമാറ്റം മോശമാണ് എന്നും നളിനി ആരോപിച്ചു.
മുരുകന്റെ പക്കൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തത് കാരണം ഏകാന്ത തടവിൽ പാർപ്പിച്ചു എന്ന കാരണത്താൽ ഇരുവരും കഴിഞ്ഞ പത്ത് ദിവസമായി നിരാഹാര സമരത്തിലാണ്.
കേസിലെ എഴുപ്രതികളേയും വിട്ടയക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം ഗവർണ്ണറുടെ പരിഗണനയിലാണ്.