നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധി ഒരു വർഷമായിട്ടും നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി.
ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടില്ല. പ്രസ്തുത വിഷയത്തിലുള്ള ഹർജി പരിഗണിക്കുമ്പോൾ
‘ഇങ്ങനെയാണെങ്കിൽ എന്തിനാണ് കോടതികൾ ഉത്തരവുകൾ ഇറക്കുന്നതെന്നും, വിധിന്യായങ്ങൾ എഴുതുന്നതിൽ അർത്ഥമില്ലെന്നും, മന്ത്രിമാർക്ക് വിദേശയാത്രകളിൽ മാത്രമാണ് താല്പര്യം എന്ന വിമർശനമാണ് കോടതി നടത്തിയത്. കൂടാതെ ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സർക്കാർ എന്നും ഹൈക്കോടതി ആരാഞ്ഞു.
കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാതെ ഐഎഎസ്സുകാർ എ.സി മുറികളിൽ ഇരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പരാതിക്കാരനെ തൂക്കിക്കൊല്ലാൻ വിധിക്കുകയാണ് ഇതിലും ഭേദമെന്നും, സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കോടതി പറഞ്ഞു.