സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും, അതിനായി ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്നും സുപ്രീംകോടതി. ഇതിനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഉത്തരവ് നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വികസനങ്ങൾക്കായി തടാകങ്ങൾ നശിപ്പിക്കരുതെന്നും കോടതി പറഞ്ഞു.ഡൽഹിയോട് അടുത്ത് കിടക്കുന്ന ഗൗതം ബുദ്ധ നഗറിൽ സ്വകാര്യ വ്യവസായികൾ വ്യാവസായിക വികസനത്തിനായി തടാകങ്ങൾ നികത്താൻ തീരുമാനിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. തടാകങ്ങൾ പൂർവ്വസ്ഥിതിയിലാക്കണമെന്നും കോടതി നിർദേശിച്ചു.തടാകങ്ങൾ നികത്തുന്നതോടെ പച്ചപ്പ് ഇല്ലാതാകുമെന്നും ഗ്രാമവാസികൾ കുടിവെള്ളത്തിനായി മൂന്നു കിലോമീറ്റർ നടക്കേണ്ടി വരുമെന്നും അതുകൊണ്ട് അനുവദിക്കാനാവില്ല എന്നും കോടതി പറഞ്ഞു. ബദൽ തണ്ണീർ തടങ്ങൾ എന്ന ആശയവും കോടതി നിരാകരിച്ചു.തടാകങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനുള്ള ഭരണഘടനാ വ്യവസ്ഥ പാലിക്കണമെന്നും, സ്കൂളുകളിൽ യുവമനസ്സുകളെ ബോധവൽകരിക്കാനും പ്രകൃതി സംരക്ഷകരാക്കി അവരെ വളർത്താനും പ്രകൃതിസംരക്ഷണ സന്ദേശം നൽകുന്ന ക്ലാസുകൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവ് നൽകി.