രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സംഭവം നടന്ന് ഏഴു വർഷങ്ങൾ പൂർത്തതിയാകുന്ന ഡിസംബർ 16ന് ശിക്ഷ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിസംബർ 14 ന് മുൻപായി രാജ്യത്തെ എല്ലാ ജയിലുകളിലേക്കും തൂക്കുകയർ നിർമ്മിച്ചു നൽകുന്ന ബിഹാറിലെ ബക്സർ ജയിലിനോട് 10 തൂക്കുകയർ നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടതാണ് ഇത്തരത്തിലൊരു അഭ്യൂഹം ശക്തമാകാനുള്ള കാരണം.
വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതികളിലൊരാൾ തിങ്കളാഴ്ച പുനഃപരിശോധനാ ഹർജി നൽകി. കേസിൽ ഉൾപ്പെട്ട മറ്റു മൂന്നുപേരുടെയും പുനഃപരിശോധനാ ഹർജി കോടതി മുൻപേ തള്ളിയിരുന്നു.
മുകേഷ് (29), പവൻ ഗുപ്ത (22), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് ഈ കേസിൽ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിൽ അക്ഷയ് കുമാർ ഒഴികെയുള്ളവരുടെ പുനഃപരിശോധനാ ഹർജിയാണ് സുപ്രീംകോടതി നേരത്തേ തള്ളിയത്.
രാജ്യത്ത് ഈയിടെ നടക്കുന്ന അതിക്രൂരമായ ബലാത്സംഗവും, തുടർന്നുള്ള കൊലപാതകവും പാർലമെന്റിൽ വരെ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുന്നുണ്ട്. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ എടുക്കുന്ന കാലതാമസത്തെ കുറിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞദിവസം സഭയിൽ പറഞ്ഞിരുന്നു. എല്ലാംകൂടി ചേർത്തു വായിക്കുമ്പോഴാണ് പ്രതികളുടെ വധശിക്ഷ ഇനിയും വൈകില്ലെന്ന ശക്തമായ സൂചനയിലേക്ക് എത്തിച്ചേർന്നത്.