കായികതാരങ്ങളുടെ ഉത്തേജക പരിശോധനാ ഫലങ്ങളിൽ കൃത്രിമം കാണിച്ചെന്ന് കാട്ടി റഷ്യയെ വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി (വാഡ) നാലു വർഷത്തേക്ക് വിലക്കി. ഈ വർഷമാദ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജൻസിയുടെ (റുസാഡ) റിപ്പോർട്ടിൽ കൃത്രിമം കാട്ടി എന്നതാണ് വിലാക്കിന്റെ കാരണം.
ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന ജപ്പാൻ ഒളിമ്പിക്സിലും, ഖത്തർ വേദിയാകുന്ന ഫുട്ബോൾ ലോകകപ്പിലും, ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സിലും രാജ്യമെന്ന ലേബലിൽ പങ്കെടുക്കാൻ കഴിയാതെ വരും. ഉത്തേജക പരിശോധനയിൽ പാസ്സ് ആയാൽ സ്വതന്ത്ര പതാകയുടെ കീഴിൽ കായിക താരങ്ങൾക്ക് മത്സരിക്കാം. അതേ സമയം സ്വന്തം നാട്ടിൽ അരങ്ങേറുന്ന 2020 ലെ യൂറോകപ്പിൽ റഷ്യയ്ക്ക് മത്സരിക്കാം.
സ്വിറ്റ്സർലൻഡിൽ വച്ചു നടന്ന ‘വാഡ’യുടെ യോഗത്തിൽ ഐക്യകണ്ഠമായാണ് റഷ്യയെ വിലക്കാൻ തീരുമാനമായത്. വരുന്ന മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇതിനെതിരെ റഷ്യയ്ക്ക് അപ്പീൽ നൽകാനുള്ള സമയമുണ്ട്.