നിർഭയ കേസിലെ വധശിക്ഷയ്ക്ക് എതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്,വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് എൻ.വി രമണ, അരുൺ മിശ്ര, ആർ.എഫ് നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൻ എന്നിവരുൾപ്പെടുന്ന 5 അംഗ ബെഞ്ചാണ് ഹർജി തള്ളിയത്.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാൻ ഡൽഹി പട്യാലഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികൾ തിരുത്തൽ ഹർജികൾ നൽകിയത്. തിരുത്തൽ ഹർജികൾ തള്ളിയതിനാൽ, രാഷ്ട്രപതിക്ക് ദയാഹർജി നൽകാനുള്ള അവസരം മാത്രമേ ഇനി പ്രതികൾക്ക് ബാക്കിയുണ്ടാവുകയുള്ളൂ. ഇതും തള്ളിയാൽ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ നിയമ തടസ്സങ്ങളും നീങ്ങും.