ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ട സാഹചര്യത്തിൽ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തണമെന്ന് ആഗോളസംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എടി എഫ് )ന്റെ ശുപാർശ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന രാജ്യങ്ങളെയാണ് ഗ്രേപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പാരീസിൽ നടക്കുന്ന എഫ് എടി എഫ് ന്റെ അന്താരാഷ്ട്ര സഹകരണ പുനഃപരിശോധനാസമിതി യോഗത്തിലാണ് സമിതി പാക്കിസ്ഥാനെ പട്ടികയിൽ നിലനിർത്തണമെന്ന് നിർദേശിച്ചത്
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഹാഫിസ് സെയിദിന് പാക്കിസ്ഥാനിലെ തീവ്രവാദവിരുദ്ധകോടതി തടവുശിക്ഷ വിധിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ആഗോളസംഘടനകളെ തെറ്റിദ്ധരിപ്പിച്ച് ഗ്രേ ലിസ്റ്റിൽ നിന്ന് രക്ഷപെടാൻ ഉള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്, ഈ നീക്കത്തിനാണിപ്പോൾ തിരിച്ചടി ലഭിച്ചത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വെള്ളിയാഴ്ചയുണ്ടാകും.
2008 ലാണ് പാക്കിസ്ഥാനെ എഫ് എടി എഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ലക്ഷറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ തീവ്രവാദസംഘടനകളെ പാകിസ്ഥാൻ സംരക്ഷിക്കുന്നുവെന്നും ഇതിനെതിരെ നടപടിവേണമെന്നും ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
image courtesy : indiatoday