കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം.
സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള മരുന്നുകൾ അടക്കമുള്ളവയും ഈ വിമാനത്തിൽ അയയ്ക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ സൈനിക വിമാനമാണ് സി 17 ഗ്ലോബ്മാസ്റ്റർ. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ അയച്ച് 640 ഇന്ത്യക്കാരെ നേരത്തെ ചൈനയിൽനിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവയാണ് സി 17 വിമാനത്തിൽ കൊണ്ടുപോകുന്നത്.
ചൈനയ്ക്ക് സഹായ വാഗ്ദാനം നൽകിയതിനും ആ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും ഇന്ത്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൈനീസ് സ്ഥാനപതി രംഗത്തെത്തിയിരുന്നു. വുഹാൻ നഗരം ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിലുള്ള ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതിനിടെ, ചൈനയിൽ വൈറസ് ബാധയെത്തുടർന്നുള്ള മരണസംഖ്യ ഉയരുകയാണ്. 1868 പേരാണ് ഇതുവരെ മരിച്ചത്. 72,436 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ഒഴിപ്പിക്കൽ.
image courtesy: hindustan times