വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര് ചികിത്സയിലാണ്. കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനിയും ആശങ്കയിൽ ജനം.
കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു.
കുരങ്ങുപനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുനെല്ലി കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ഛിച്ചതിനാല്‍ കഴിഞ്ഞ ആറിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
13 പേരാണ് കുരങ്ങുപനി ബാധിച്ച് ഇതുവരെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ ഒമ്പത് പേര് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി.
പ്രാഥമിക ലക്ഷണങ്ങള്‍ പനിയും കടുത്ത തലവേദനയുമാണ്. പിന്നീട് ഛര്‍ദിയും രക്തസ്രാവവുമുണ്ടാകും. മൂന്നാഴ്ച രോഗം മാറാതെ നില്ക്കുകയാണെങ്കില് രോഗിയുടെ ആരോഗ്യം അപകടത്തിലാവും. കഴിഞ്ഞ മാസം കര്‍ണ്ണാടകയിലും കുരങ്ങുപനി ബാധിച്ച് രണ്ടു പേര് മരിച്ചിരുന്നു.