വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മത്സ്യബന്ധന മേഖലയിൽ വികസനം നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 64 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ക്ലാസ് മുറികൾ, ലൈബ്രറി, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ ഒരുക്കും. ജില്ലാ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. ജില്ല തിരിച്ചുള്ള വിവരം താഴെ കൊടുക്കുന്നു.
തിരുവനന്തപുരം – 3 സ്കൂളുകൾ – 3 കോടി 72 ലക്ഷം രൂപ
കൊല്ലം- 8 സ്കൂളുകൾ – 10 കോടി 38 ലക്ഷം രൂപ
ആലപ്പുഴ – 5 സ്കൂളുകൾ – 8 കോടി 38 ലക്ഷം രൂപ
എറണാകുളം – ഒരു സ്കൂള് – 81 ലക്ഷം രൂപ
തൃശൂർ – 4 സ്കൂളുകൾ – 4 കോടി 97 ലക്ഷം രൂപ
മലപ്പുറം – 7 സ്കൂളുകൾ – 6 കോടി 7 ലക്ഷം രൂപ
കോഴിക്കോട് – 8 സ്കൂളുകൾ – 6 കോടി 27 ലക്ഷം രൂപ
കണ്ണൂർ – 11 സ്കൂളുകൾ – 13 കോടി രൂപ
കാസർകോട് – 9 സ്കൂളുകൾ – 10 കോടി 62 ലക്ഷം രൂപ
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടർ ടി.എം.തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
പദ്ധതികൾ ഇതിനകം തന്നെ തീരദേശ വികസന കോർപ്പറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. 6 മുതൽ 12 മാസക്കാലയളവിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.