കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ സ്വീകാര്യത നാൾക്കുനാൾ വർധിക്കുന്നു. കിഫ്ബി ബോണ്ടുകളിലെ പ്രവാസി ചിട്ടിയുടെ ഫ്ലോട്ട് ഫണ്ടിൽ നിന്നുള്ള നിക്ഷേപം 200 കോടി രൂപ കടന്നു. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഈ ബോണ്ടുകളിലെ നിക്ഷേപത്തിലൂടെ നാടിന്‍റെ വികസന മുന്നേറ്റത്തിൽ പ്രവാസികള്‍ അവരുടെ പങ്കാളിത്തം ഉറപ്പിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 209 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപം പ്രവാസി ചിട്ടി വഴി കിഫ്ബിയിൽ എത്തിയിട്ടുണ്ട്. ഇതിനു പുറമേ ഇതുവരെ രജിസ്റ്റർ ചെയ്തു തുടങ്ങിയ ചിട്ടികളിലൂടെ, ചിട്ടി കാലാവധിക്കുള്ളിൽ 1061 കോടി 89 ലക്ഷം രൂപ സമാഹരിക്കാൻ കഴിയും.
വെറും 196 ദിവസം കൊണ്ടാണ് നിക്ഷേപം 100 കോടിയിൽ നിന്ന് 200 കോടിയിൽ എത്തിയത്. എഴുപതിനായിരത്തോളം പ്രവാസികൾ ചിട്ടിയിൽ ചേരാന്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 90 വിദേശ രാജ്യങ്ങളിൽ നിന്നും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും മലയാളികൾ പ്രവാസി ചിട്ടിയിൽ അംഗങ്ങളായിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ ദുരിതത്തിന് ഇടയിലും പ്രവാസി സഹോദരങ്ങൾ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ വലിയ വിശ്വാസമർപ്പിച്ചു. അതിന്, എല്ലാ പ്രവാസി ചിട്ടി വരിക്കാരോടും കിഫ്ബി നന്ദി അറിയിച്ചു.
സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുകയാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി. കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട പ്രവാസി വരിക്കാരനായ ഡിനി ചാക്കോ, മറ്റു കാരണങ്ങളെ തുടർന്ന് പ്രവാസ ജീവിതത്തിനിടയിൽ മരിച്ച ഇബ്രാഹിം അമ്മുഞ്ഞി, ജോൺസൺ ഡിക്രൂസ് , വിഷ്ണു വിജയകുമാർ എന്നിവരുടെ ചിട്ടികളുടെ, ചിട്ടി വിളിച്ചാൽ ലഭിക്കാവുന്ന പൂർണ തുക അവകാശികൾക്ക് നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ ചിട്ടികളുടെ ഭാവി തവണകൾ ഒഴിവാക്കാനും തീരുമാനിച്ചു.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ അംഗമാകുന്നതോടെ സമ്പാദ്യവും ജീവിതത്തിന്‍റെ സുരക്ഷയും നാടിന്‍റെ വികസനത്തിൽ പങ്കാളിത്തവും ആണ് ഉറപ്പു വരുന്നത്. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ പ്രവാസി ചിട്ടിയിൽ ഇനിയും അംഗമാകാം. ഏതുതരം വരുമാനക്കാർക്കും യോജിച്ച രീതിയിലുള്ള ചിട്ടികളുണ്ട്. പ്രതിമാസ വരിസംഖ്യ 2500 രൂപയിൽ തുടങ്ങുന്ന ചിട്ടികൾ നിലവിലുണ്ട്