top of page

‘ഇവന്‍ ചിലപ്പോള്‍ ഫ്ലോറിഡതന്നെ വിറ്റുവെന്നുവരും...’ ഇന്നസെന്‍റിന്‍റെ ജ്യേഷ്ഠന്‍റെ അങ്കലാപ്പ്


സിനിമ ലൊക്കേഷനുകളിലും, യാത്രാവേളകളിലും, സുഹൃദ് സദസ്സിലുമൊക്കെ ഇന്നസെന്‍റ് പറയുന്ന കഥകളിലെ പ്രധാന കഥാപാത്രമോ പ്രതിനായകനോ ഇന്നസെന്‍റ് തന്നെയായിരിക്കും. മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം കഥകള്‍ പറയാറില്ല. അദ്ദേഹത്തിന്‍റെ കഥകളിലെ പ്രധാന ഫോക്കസ് അദ്ദേഹത്തിനുതന്നെയായിരിക്കും.

അതുകൊണ്ടുതന്നെയാണ് അക്കഥകള്‍ രസകരങ്ങളാകുന്നത്.


അമൃത ടി വിയില്‍ 2005-2006 കാലയളവില്‍ സംപ്രേഷണംചെയ്ത 'ഞാന്‍ ഇന്നസെന്‍റ് ' എന്ന പരമ്പരയുടെ ഒരു ഭാഗം. കൂടുതല്‍ എപ്പിസോഡുകള്‍ക്ക് സന്ദര്‍ശിക്കുക . FULL EPISODES



മൂന്നു സഹോദരന്മാരും നാലു സഹോദരിമാരുമടങ്ങുന്ന തന്‍റെ കുടുംബത്തിന്‍റെ സ്ഥിരം തലവേദനയായിരുന്നു താനെന്ന് നടന്‍ ഇന്നസെന്‍റ്. മൂത്ത സഹോദരന്‍ ഡോക്ടറായി അമേരിക്കയിലേക്ക് പോയി. രണ്ടാമത്തെ ജ്യേഷ്ഠന്‍ ‘ബേബി മാച്ച് കമ്പനി’ ഉടമസ്ഥനും അദ്ധ്യാപകനുമൊക്കെയായി പേരെടുത്തു. ഇളയ സഹോദരന്‍ വക്കീലായി.


ഇക്കാലത്ത് പലപല ബിസിനസ്സുകളൊക്കെചെയ്ത് പൊട്ടിയ താന്‍ ഒരു പണിയുമില്ലാതെ നടന്നിരുന്ന ഒരുകാലമുണ്ടായിരുന്നു. അക്കാലത്ത് തന്‍റെ ജ്യേഷ്ഠന്‍ സ്റ്റെൻസിലാവോസ് അമേരിക്കയില്‍ ഫ്ലോറിഡയിലാണ് താമസം.


അദ്ദേഹം ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കെ എന്‍ സുകുമാരന്‍ ചോദിച്ചു: “നിങ്ങളൊക്കെ ഫ്ലോറിഡയില്‍ നല്ല നിലയിലല്ലേ? ഇന്നസെന്‍റിനേയും കൂടെകൊണ്ടുപോയി അവിടെ വല്ല പെട്രോള്‍ പമ്പിലോ മറ്റോ ജോലിവാങ്ങിക്കൊടുത്തൂടേ? അപ്പോള്‍ തന്‍റെ ജ്യേഷ്ഠന്‍ പറഞ്ഞു: “മറ്റൊന്നും കൊണ്ടല്ല. അവനിവിടെത്തന്നെ നില്‍ക്കുന്നതാണ് നല്ലത്. ഇവിടന്നുപോയാല്‍ ഇരിങ്ങാലക്കുടയ്ക്ക് അതൊരു നഷ്ടമാകും. അവനെ ഫ്ലോറിഡയില്‍ കൊണ്ടുപോയിക്കഴിഞ്ഞാല്‍ അവന്‍റെ ബുദ്ധിയനുസരിച്ച് അവന്‍ ചിലപ്പോള്‍ ഫ്ലോറിഡതന്നെ വിറ്റുവെന്നുവരും.” അപ്പോള്‍ സുകുമാരന്‍ ചോദിച്ചു: “അതിനെന്താ, ഫ്ലോറിഡ വിറ്റാലും അനിയന് നന്നാവില്ലേ? അതുപോരേ? തനിക്ക് മനസ്സമാധാനമായിട്ട് ഇരിക്കാമല്ലോ?” അപ്പോള് സ്റ്റെൻസിലാവോസ് പറഞ്ഞു: “അതിന് എനിക്ക് വിഷമമില്ല.


അവന്‍ നന്നായിക്കോട്ടേ. പക്ഷേ, ഫ്ലോറിഡ വില്ക്കുമ്പോള്, ഞാനുണ്ടല്ലോ ഫ്ലോറിഡയില്‍. എന്നെയടക്കമാകും അവന്‍ വില്‍‍ക്കുക!”

അമൃത ടി വി സംപ്രേഷണം ചെയ്ത ‘ഞാന്‍ ഇന്നസെന്‍റ് ‘ എന്ന പരമ്പരയിലൂടെ മലയാളത്തിന്‍റെ പ്രിയനടന്‍റെ രസകരങ്ങളായ ജീവിതാനുഭവങ്ങള്‍ ആസ്വദിക്കാം. സംവിധായകന്‍ മോഹന്‍റെ ക്യാമറക്കണ്ണിലൂടെ ഇന്നസെന്‍റിന്‍റെ ഹൃദയക്കാഴ്ചകളായി ഇവിടെ അവതരിപ്പിക്കപ്പെടുന്നത് ഇന്നസെന്‍റിന്‍റെ അനുഭവങ്ങളാണ്.


തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ 1948ല്‍ ജനിച്ച അദ്ദേഹം ക്യാന്‍സര്‍ രോഗബാധിതനാവുകയും ദീര്‍ഘകാലത്തെ ചികിത്സയ്ക്കൊടുവില്‍ 2023 മാർച്ച് 26ന് അന്തരിക്കുകയുംചെയ്തു. ഏകദേശം 750-ലധികം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെന്‍റ് മലയാള സിനിമയിലെ പകരംവയ്ക്കാനാവാത്ത ഹാസ്യതാരങ്ങളിലൊരാളാണ്.


bottom of page